Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡന പരാതിയിലും സംശയം ഉന്നയിച്ച് രാഹുൽ ഈശ്വര്‍. മുഖത്തടിക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷം ആരെങ്കിലും ഫ്ലാറ്റ് വാങ്ങാൻ സഹായിക്കുമോയെന്ന് രാഹുൽ ഈശ്വര്‍ ചോദിച്ചു.
പീഡനം നടന്നശേഷം അയാളുമായി സംഭാഷണം നടത്തി രണ്ട് ബെഡ് റൂം ഫ്ലാറ്റ് വേണോ അതോ മൂന്ന് ബെഡ് റൂം ഫ്ലാറ്റ് വേണോയെന്ന് ചോദിക്കുമോ? പരാതികളെല്ലാം മുഖ്യമന്ത്രിക്കാണ് നൽകുന്നതെന്നും എല്ലാം പബ്ലിസിറ്റി കിട്ടാൻ വേണ്ടിയാണെന്നും രാഹുൽ ഈശ്വര്‍ ആരോപിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പീഡനക്കേസിലെ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച കേസിലെ ജാമ്യം റദ്ദാക്കാൻ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹര്‍ജി നൽകിയ അന്വേഷണ സംഘത്തിന്റെ നടപടിക്കെതിരേയും രാഹുൽ ഈശ്വര്‍ പ്രതികരിച്ചു.
ജനുവരി 19ന് ഹാജരാകണമെന്ന കോടതിയുടെ നോട്ടീസ് ഇപ്പോൾ വന്നിട്ടുണ്ടോ എന്നറിയില്ലെന്നും തന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് നിസാര കാരണങ്ങൾ നിരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി അന്വേഷണ സംഘം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. എന്നാൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ യുവതിയെ വീണ്ടും അപമാനിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അന്വേഷണ സംഘത്തിന്റെ ഹർജിയിൽ കോടതി രാഹുൽ ഈശ്വറിന് നോട്ടീസ് അയച്ചു. ഈ മാസം 19ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി ആവശ്യപ്പെട്ടു.
ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നുമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ച് രാഹുൽ ഈശ്വർ രംഗത്ത്. മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം. രാഹുൽ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ ആരും സപ്പോർട്ട് ചെയ്യില്ലെന്നും എന്നാൽ ഇത്തരത്തിലുള്ള പരാതി ആർക്കെതിരെയും ഉണ്ടാക്കാൻ കഴിയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
"രണ്ടാമത്തെ പരാതിയിൽ കോടതി സംശയം പ്രകടിപ്പിച്ചു. ആദ്യത്തെ പരാതി നിലനിൽക്കില്ല എന്ന് പറഞ്ഞു. രണ്ട് പരാതിയിലും പറയുന്ന കാര്യങ്ങൾ ഒന്നിച്ചാക്കി സാമ്പത്തിക ചൂഷണം കൂടി ചേർത്ത് പുതിയൊരു പരാതിയാക്കി.'-രാഹുൽ ഈശ്വർ പറഞ്ഞു.
"പോലീസിനെ ദുരുപയോഗം ചെയ്യാനാണെങ്കിൽ എല്ലാ സംസ്ഥാനത്തും അത് സാധ്യമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു പോക്സോ കൂടി വരുമെന്ന് എനിക്ക് സംശയമുണ്ട്’.- രാഹുൽ ഈശ്വർ പറഞ്ഞു.
പെൺകുട്ടി ആരാണെന്ന് പുറത്ത് പറയാൻ പറ്റില്ല. ഭ്രൂണത്തിന്റെ തെളിവ് ഉണ്ടെന്ന് പറയുന്നു. ശരിയാണോ എന്ന് അറിയില്ല. രാഹുലിനെ കുടുക്കിയതാണോ എന്ന് അറിയില്ലെന്നും നാളെ മറ്റ് പാർട്ടിയിലെ നേതാക്കൾക്കെതിരെയും ഇത്തരം പരാതി വരാമെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ 2026 നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ‘ഇലക്ഷൻ പ്രതിരോധ കാന്പയിൻ’ ലോഞ്ച് ചെയ്തിരിക്കുകയാണെന്ന് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ.
തന്ത്രിയെ കുടുക്കിയ അനീതിക്കെതിരേ ഹൈക്കോടതി സ്വമേധയാ ഇടപെടണമെന്നും രാഹുൽ ഈശ്വർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അതിജീവിതയെ അപമാനിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വർ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ വീഡിയോ പങ്കുവച്ചെന്നാണ് പുതിയ പരാതി. അതേസമയം, രാഹുൽ ഈശ്വറിനെതിരേ സംസ്ഥാന സർക്കാരിന്റെ നിലപാട് ഇന്ന് കോടതി തേടും.
എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും വസ്തുതകൾ മാത്രമാണ് താൻ പറഞ്ഞതെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം.
Kerala
തിരുവനന്തപുരം: അതിജീവിതയെ സോഷ്യൽ മീഡിയായിലൂടെ അപമാനിച്ചെന്നക്കേസിൽ രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. തിരുവനന്തപുരം സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടിയത്.
രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ചാണ് അതിജീവിത പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ രാഹുൽ ഈശ്വര്‍ വീണ്ടും രംഗത്തെത്തിയിരുന്നു. വീഡിയോയില്‍ പറഞ്ഞത് വസ്തുത മാത്രമാണ്.
അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്കിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുല്‍ ഈശ്വര്‍ നേരത്തെ റിമാന്‍ഡിലായിരുന്നു.
Kerala
തിരുവനന്തപുരം: സൈബർ ആക്രമണമെന്ന് ആരോപിച്ച് അതിജീവിത പരാതി നൽകിയതിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. എന്തൊരു കഷ്ടമാണ് ഇത്. നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ. വിമർശനങ്ങളെ ഭയന്ന് ചിലർ നിയമത്തെ ആയുധവൽക്കരിക്കുകയാണ്.
എതിർ സ്വരങ്ങളെ നിശബ്ദമാക്കുന്ന ഈ പ്രവണത നല്ലതാണോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു. പുരുഷ കമ്മീഷൻ വരണം. താൻ ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടില്ല. പുരുഷന്മാർക്ക് നീതി കിട്ടണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ഇരയെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുൽ ഈശ്വറിനെതിരെ അതിജീവിത പോലീസിൽ പരാതി നൽകിയിരുന്നു. രാഹുൽ ഈശ്വർ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് അതിജീവിതയുടെ പരാതി.
Kerala
തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് അതിജീവിത പോലീസിൽ പരാതി നൽകി. സാമൂഹികമാധ്യമത്തിലൂടെ വീണ്ടും വീഡിയോ പങ്കുവെച്ച് അധിക്ഷേപിച്ചെന്നാണ് പരാതി.
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യത്തെ പീഡന കേസിലെ പരാതിക്കാരിയാണ് രാഹുല്‍ ഈശ്വറിന് എതിരെ പരാതി നല്‍കിയത്. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് കൈമാറി.
രാഹുൽ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിലായിരുന്നു. 16 ദിവസത്തിനു ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.
പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. തന്റെ കുടുംബം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണെന്ന് പറഞ്ഞ് അതിജീവിതയുടെ ഭർത്താവ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് രാഹുൽ ഈശ്വർ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അതിജീവിതയുടേത് വ്യാജ പരാതിയാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് അതിജീവിത രാഹുൽ ഈശ്വറിനെതിരേ പുതിയ പരാതി നൽകിയത്.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗീകപീഡനക്കേസിലെ അതിജീവിതയെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിന് ജാമ്യം.
സാക്ഷികളെ സ്വാധീനിക്കരുത്, മറ്റ് കേസുകളിൽ ഉൾപ്പെടരുത് എന്നീ ഉപാധികളോടെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. റിമാൻഡിലായി 16 ദിവസങ്ങൾക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും 16 ദിവസമായി ജയിലില്‍ കിടക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, അന്വേഷണവുമായി സഹകരിക്കാത്തതു കാരണമാണ് രണ്ടുതവണ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നു പ്രോസിക്യൂഷന് അറിയിച്ചു.
സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ രാഹുല്‍ ഈശ്വറിനെ സൈബര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.
ആളെ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ എന്നിവരടക്കം ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഭിഭാഷക ദീപ ജോസഫ്, ദീപ ജോസഫ് എന്നു പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ എന്നിവരാണു രണ്ടും മൂന്നും പ്രതികള്‍.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്കിയ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. രാഹുലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് രാഹുലിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് 12 ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിലാണ്.
അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിൽ രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ 30നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ നിരാഹാര സമരം അവസാനിപ്പിച്ചു. തനിക്ക് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും രാഹുൽ ജയിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി. മൂന്നു ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച രാഹുലിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു.
ഇതിനു പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നല്കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അറസ്റ്റിലായതോടെ ജയിലിൽ നിരാഹാര സമരം തുടരുകയായിരുന്നു.
പുരുഷൻമാർക്കുവേണ്ടിയുള്ള സ്വാതന്ത്ര്യ സമരമാണ് താൻ നടത്തുന്നതെന്ന് നിരാഹാരം ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. ദിവസങ്ങളായി ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് കോടതി ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം ചീഫ് അഡീഷ്ണൽ മജിസ്ട്രേറ്റ് കോടതി നാല് ആണ് ജാമ്യം തള്ളിയത്.
യുവതിയെ അപമാനിക്കുന്ന തരത്തില്‍ പ്രതികരിച്ചിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ വിവരങ്ങള്‍ വായിക്കുക മാത്രമാണ് ചെയ്തത്. ഇതില്‍ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിവരങ്ങളില്ല എന്നാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ അറിയിച്ചത്.
എഫ്ഐആര്‍ വായിച്ചതില്‍ തെറ്റുപറ്റിപ്പോയി, പോസ്റ്റ് ചെയ്ത വിഡിയോ പിന്‍വലിക്കാന്‍ തയാറാണെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ബോധിപ്പിച്ചു.
അതേസമയം അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നിരാഹാരമിരിക്കുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. അഡീഷണൽ മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഹർജി പിൻവലിച്ചത്.
ഒരേ സമയം രണ്ട് ഹർജി ഫയൽ ചെയ്തത് പ്രോസിക്യൂഷൻ എതിർത്തിരുന്നു. നിയമത്തെ അവഹേളിക്കുന്നതാണ് പ്രതിയുടെ പ്രവൃത്തിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്.
അതേസമയം നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിന് സൈബർ പോലീസ് എടുത്തിരുന്ന കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒരു അഭിഭാഷകനെക്കൊണ്ടും അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ മറ്റൊരു അഭിഭാഷകനെക്കൊണ്ടും ജാമ്യ ഹർജി ഫയൽ ചെയ്യിച്ച് രാഹുൽ ഈശ്വർ.
പ്രതിയുടെ നടപടി നിയമസംവിധാനത്തോടുളള വെല്ലുവിളിയും നിയമലംഘനവുമാണെന്നു പ്രോസിക്യൂഷൻ. അഭിഭാഷകനായ പ്രതിയുടെ പ്രവൃത്തി ബോധപൂർവമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി പ്രതിയുടെ ജാമ്യഹർജി കേൾക്കുന്നത് മാറ്റിവച്ചു.
അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജ് ആണ് ജാമ്യഹർജിയിലെ വാദം മാറ്റിവച്ചത്. ജില്ലാ കോടതിയിൽ ഫയൽ ചെയ്ത ജാമ്യഹർജി പിൻവലിച്ചു രേഖകൾ ഹാജരാക്കിയാൽ മാത്രമേ കേസിൽ വാദം കേൾക്കാൻ കഴിയൂ എന്നു കോടതി വ്യക്തമാക്കി.
ഹർജിയിലെ പ്രാരംഭ വാദത്തിൽ അതിജീവിത നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പോലീസ് എടുത്ത എഫ്ഐആറിലെ സംഗതികളാണ് വായിച്ചതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. ലൈംഗിക പീഡന കേസിലെ എഫ്ഐആർ പൊതു രേഖയായി കണക്കാക്കാനാകില്ലല്ലോ എന്നു കോടതി ചോദിച്ചു.
അതിജീവിതയെ സംബന്ധിക്കുന്ന വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കിൽ അതു മാറ്റാൻ തയാറാണെന്നും അന്വേഷണവുമായി പ്രതി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും പോലീസ് ആവശ്യപ്പെട്ട രേഖകൾ എല്ലാം കണ്ടെത്തിയതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
ജാമ്യഹർജിതന്നെ നിയമവിരുദ്ധമായ സാഹചര്യത്തിൽ ഹർജിപോലും പരിഗണിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അന്വേഷണവുമായി പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ല. കണ്ടെടുത്ത ലാപ്ടോപ്പിന്റെ പാസ് വേഡ് നൽകാൻ പ്രതി കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നു.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നു എന്നത് അഭിഭാഷകൻ കോടതിയിൽ പറയുന്ന വാക്കുകൾ മാത്രമാണെന്നും യാഥാർഥ്യം മറ്റൊന്നാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിഭാഗത്തിന്റെ സാങ്കേതിക പിഴവുകൾ തിരുത്തുന്നതിന് ഹർജിയിലെ വാദം മാറ്റിവച്ച കോടതി, കേസ് വീണ്ടും ഇന്നു പരിഗണിക്കും.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വരിന്റെ ജാമ്യാപേക്ഷയിൽ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം ശനിയാഴ്ച കേൾക്കും.
തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ശനിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്ഐആർ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള കേസുകളുടെ എഫ്ഐആർ എങ്ങനെ പബ്ലിക് ഡോക്യുമെന്റാകുമെന്ന് കോടതി ചോദിച്ചു.
എഫ്ഐആർ വായിച്ചതിൽ അതിജീവിതയെ മോശപ്പെടുത്തുന്ന ഒരു കാര്യങ്ങളും പറഞ്ഞിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ മറുപടി നൽകി. അതിജീവിതയെ അപമാനിക്കുന്ന വീഡിയോകൾ ഉണ്ടെങ്കിൽ പിൻവലിക്കാൻ തയാറാണ്.
അതിജീവിതയെ അപമാനിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ജാമ്യ ഹർജി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ബുധനാഴ്ചയാണ് രാഹുൽ ഈശ്വറിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ടെക്നോപാർക്കിലെ ഓഫീസിലെത്തിച്ച് തെളിവെടുത്തിരുന്നു.
അതേസമയം, നിരാഹാരം തുടരുന്ന രാഹുൽ ഈശ്വർ ക്ഷീണിതനെന്ന ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നുമാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയായിരുന്നു രാഹുൽ ഈശ്വർ. ക്ഷീണമുള്ളതിനാൽ ഡ്രിപ്പിടാൻ രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റി. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സെഷൻസ് കോടതി പരിഗണിക്കും.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ചാണ് ജയിലിൽ നിരാഹാര സമരം നടത്തുന്നത്.
അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നും പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ച് നിരാഹാര സമരവും ജയിലിൽ തുടരുകയാണ്.
അതേസമയം, രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബർ പോലീസ് കോടതിയിൽ അപേക്ഷ നൽകി.
Kerala
തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരസമരം ചെയ്യുകയാണെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ഇവിടെ ആര്‍ക്കും ഒരു ചേതവുമില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു.
രാഹുൽ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കും എന്നല്ലാതെ ആര്‍ക്കാണ് പ്രശ്നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുല്‍ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു.
'മഹാത്മാഗാന്ധി പണ്ട് ജയിലില്‍ നിരാഹാരം കിടന്നിട്ടുണ്ട്. മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കില്‍ ജനങ്ങള്‍ തിരിഞ്ഞുനോക്കും. ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ. ഇരയെ തകര്‍ക്കുന്ന കാപാലികനാണ് രാഹുല്‍ ഈശ്വര്‍.'-വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. താൻ നിരാഹര സമരത്തിലാണെന്ന് രാഹുൽ ജയിൽ സൂപ്രണ്ടിന് എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രണ്ടോടെ രാഹുൽ ഈശ്വറിനെ ജയിൽ മാറ്റിയത്.
രാഹുലിന്റെ ആരോഗ്യം നിരീക്ഷിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജയിൽ വകുപ്പ് പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇവിടെ ഡോക്ടറുടെ സേവനവും രാഹുൽ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ വെള്ളം മാത്രം കുടിച്ചാണ് രാഹുൽ ജയിലിൽ കഴിയുന്നത്
ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ കോടതിയില്‍ വാദിച്ചത്.
Kerala
തിരുവനന്തപുരം: അതീജീവിതയെ അപമാനിച്ചെന്ന പരാതിയിൽ സ്റ്റേഷനിൽ ഹാജരാകാൻ രാഹുൽ ഈശ്വറിന് നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ. അതിജീവിതയെ രാഹുൽ അപമാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച ദീപ പറഞ്ഞ വാക്കുകൾ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നെന്നും കൂട്ടിച്ചേർത്തു.
നോട്ടീസ് തന്നിട്ടും കൈപ്പറ്റാൻ വിസമ്മതിച്ചതായാണ് പോലീസ് തിങ്കളാഴ്ച കോടതിയിൽ പറഞ്ഞത്. എല്ലാ കാര്യങ്ങളും കള്ളമാണെന്നും തുടർനടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനമെന്നും ദീപ പറഞ്ഞു.
ജയിലിനുള്ളിലെ നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് രാഹുലിന്റെ തീരുമാനമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ച് രാഹുൽ ഈശ്വർ. തിങ്കളാഴ്ച രാത്രി മുതൽ രാഹുൽ ഈശ്വർ ഭക്ഷണം ഒഴിവാക്കി.
വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്.
അതേസമയം, സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ ഇന്ന് അപ്പീൽ നൽകും.
തിരുവനന്തപുരം ജില്ലാ കോടതിയിൽ ആണ് അപ്പീൽ നൽകുന്നത്. തിരുവനന്തപുരം എസിജെഎം കോടതി തിങ്കളാഴ്ച രാഹുലിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
സൈബർ അധിക്ഷേപ കേസിൽ പ്രതിച്ചേർക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ ഒരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് സന്ദീപിന്റെ വാദം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ജയിലിലായ രാഹുൽ ഈശ്വറിന്റെ റിമാൻഡ് റിപ്പോർട്ടിലെയും കോടതി ഉത്തരവിന്റെയും വിശദാംശങ്ങൾ പുറത്ത്. പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ഇയാളുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തി.
രാഹുൽ തയാറാക്കിയ വീഡിയോകൾ പരാതിക്കാരിയെ അപമാനിക്കുന്നതരത്തിലാണെന്നും പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്നയാളാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സമാന രീതിയിലുള്ള മറ്റ് കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ടെന്നും പോലീസ് കോടതിയിൽ ചൂണ്ടികാട്ടി.
അന്വേഷണ വേളയിൽ അതിജീവിതകൾക്കെതിരെ ഇത്തരം പോസ്റ്റ് ഇട്ടതിനെ നിസാരമായി കാണാൻ കഴിയില്ല. ജാമ്യത്തിൽ വിട്ടാൽ സമാന കുറ്റകൃത്യം ചെയ്യാൻ ഇടയുണ്ട്. തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ട്. ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ ഇശ്വറിന് ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
അതിജീവിതയെ അപമാനിച്ചതായി പോലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് മജിസ്ട്രേറ്റ് വിധി പ്രസ്താവിച്ചത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇരയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി.
പരിഹാസം നിറഞ്ഞ കുറിപ്പ് ഫേസ്ബുക്കിലാണ് മന്ത്രി പങ്കുവച്ചത്. ഒരു 30 സെക്കന്റ്.. പ്ലീസ്....30 സെക്കന്റ് ആണ് ചോദിച്ചത്, പക്ഷെ.. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന കേസില്‍ റിമാൻഡിലായ രാഹുൽ ഈശ്വർ പോലീസിനെ വിമർശിച്ച് രംഗത്ത്. പോലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. കോടതിയിൽ പോലീസ് പച്ചക്കള്ളമാണ് പറഞ്ഞത്.
മഹാത്മഗാന്ധിയുടെ പാതയിൽ ജയിലിൽ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷൻമാർക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരമാണെന്നും രാഹുൽ പറഞ്ഞു. കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും പോലീസ് വിലക്കിയെങ്കിലും വാഹനത്തിലിരുന്ന് തന്റെ നിലപാട് രാഹുൽ വിളിച്ചു പറയുകയായിരുന്നു.
14 ദിവസത്തേക്ക് റിമാൻഡു ചെയ്ത രാഹുൽ ഈശ്വറിനെ ഉടൻ പൂജപ്പുര ജില്ലാ ജയിലിൽ എത്തിക്കും. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ വിവരങ്ങൾ പങ്കുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈശ്വറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ വീഡിയോകൾ പരിശോധിച്ച ശേഷമാണ് ജഡ്ജി റിമാൻഡ് ചെയ്ത്.
പോലീസ് ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ അവസരത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി അറിയിച്ചു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നല്കിയ യുവതിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ റിമാൻഡു ചെയ്തു. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയുടേതാണ് ഉത്തരവ്.
14 ദിവസത്തേക്ക് റിമാൻഡു ചെയ്ത രാഹുലിനെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റും. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി. രാഹുൽ ഈശ്വർ ഒരു ഘട്ടത്തിൽ പോലും യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്.
വീഡിയോയിൽ അത്തരത്തിലുള്ള പരാമർശങ്ങളില്ലെന്നും വാദിച്ചു. എന്നാൽ പേരുവിവരങ്ങൾ ഇല്ലെങ്കിലും അതിജീവിതയെ രാഹുൽ അപകീർത്തിപ്പെടുത്തിയെന്ന് പ്രോസിക്യൂഷനും വാദിച്ചു. തുടർന്ന് കോടതി രാഹുലിനെ റിമാൻഡു ചെയ്യുകയായിരുന്നു.
Kerala
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് ഹാജരാകാനായി സൈബർ പോലീസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കും. മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫേസ് ബുക്കിനോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി രാഹുൽ ഈശ്വറിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിശോധന നടത്താനിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു.
പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്ലോഡ് ചെയ്ത വീഡിയോ പോലീസ് കണ്ടെത്തി. രാഹുൽ ഈശ്വർ ഉൾപ്പെടെ പരാതിക്കാരി സമർപ്പിച്ച നാല് പേരുടെ യുആർഎൽ ഐഡി പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടർനടപടികളിലേക്ക് കടന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി നൽകിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചതിന് രാഹുൽ ഈശ്വർ അറസ്റ്റിൽ. രാഹുൽ ഈശ്വറിനെ സൈബർ പോലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്.
രാഹുലിന്റെ ലാപ്ടോപ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. പരാതിക്കാരിക്കെതിരേ സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം തുടരുന്ന സാഹചര്യത്തിൽ അതാത് ജില്ലകളിൽ കേസ് രജിസ്റ്റർ ചെയ്യാൻ ക്രമസമാധാന വിഭാഗം എഡിജിപി നിർദേശം നൽകിയിരുന്നു.
തിരുവനന്തപുരം സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ രാഹുൽ അഞ്ചാം പ്രതിയാണ്. തിങ്കളാഴ്ച രാഹുലിനെ കോടതിയിൽ ഹാജരാക്കും.
യുവതിയുടെ പരാതിയിൽ രാഹുലിനു പുറമേ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. രാഹുൽ ഈശ്വർ അഞ്ചാം പ്രതിയും സന്ദീപ് വാര്യർ നാലാം പ്രതിയുമാണ്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി രജ്ഞിത പുളിക്കനാണ് ഒന്നാം പ്രതി.
അഭിഭാഷകയായ ദീപ ജോസഫിനെ പ്രതിയാക്കിയിട്ടുണ്ട്. അതിജീവിതയെ തിരിച്ചറിയുന്നവിധത്തിൽ പരാമർശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയും ഐടി നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരെയും പ്രതിചേർത്തു. അതിജീവിതയെ അപമാനിച്ച കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍.
ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. കേസിൽ രാഹുൽ ഈശ്വർ അഞ്ചാം പ്രതിയും രഞ്ജിത പുളിക്കൻ ഒന്നാംപ്രതിയും അഡ്വ. ദീപ ജോസഫ് രണ്ടാം പ്രതിയുമാണ്.
യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൈബറിടങ്ങളിലൂടെയും തന്റെ യുട്യൂബ് ചാനലിലൂടെയും അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ രാഹുൽ ഈശ്വർ നിരന്തരം പോസ്റ്റുകളും വിഡിയോകളും ഇട്ടിരുന്നു.
പരാതിയെ തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.
രാഹുൽ ഈശ്വർ ഉൾപ്പെടെ നാലുപേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിനുശേഷമാണ് പോലീസ് തുടർനടപടികളിലേക്ക് കടന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പോലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സൈബര്‍ പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. സൈബർ എസിപി ഉടൻ എആർ ക്യാന്പിലെത്തി ചോദ്യം ചെയ്യും. രാഹുൽ സ്വന്തം വാഹനത്തിൽ ഭാര്യയോടൊപ്പമാണ് ചോദ്യം ചെയ്യലിന് എത്തിയത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിനു ശേഷമാണ് പോലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി.